കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്‌റ്റിലായത്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇച്ചിരവയലിൽ ജോജിയാണ് (22) കൊല്ലപ്പെട്ടത്. അക്രമി സംഘം ജോജിയുടെ വീട്ടിൽ കയറിയാണ് കൊല നടത്തിയത്. കൊല്ലപ്പെട്ട ജോജി കഞ്ചാവ് വില്‍പന, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ചെറുപ്രായത്തിലേ കഞ്ചാവ് വില്‍പനക്കിറങ്ങിയ യുവാവ് ഒട്ടേറെ തവണ പോലീസിന്റെ പിടിയിലായിട്ടുമുണ്ട്.
രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷമാണ് ജോജിയെ കുത്തിവീഴ്‌ത്തിയത്. ആക്രമണത്തില്‍ ജോജിയുടെ കഴുത്തിനും നെഞ്ചിനും കുത്തേറ്റു. ആക്രമണം തടയുന്നതിനിടെ ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കാലിന് ഗുരുതര പരുക്കേറ്റ മത്തായിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ജോജിയെയും ഇതേ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു.
കൃത്യംനടത്തിയ ശേഷം ഒരു ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിലാണ് ഇവര്‍ രക്ഷപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സംഭവസ്‌ഥലത്ത് ഉപേക്ഷിച്ചിരുന്നു.
Also Read: ലോക്ക്‌ഡൗൺ ലംഘനം; രമ്യാ ഹരിദാസും വിടി ബൽറാമും ഉൾപ്പടെ 6 പേർക്കെതിരെ കേസ്