തിരുവനന്തപുരം: സംസ്‌ഥാനത്ത് 40 വയസ് കഴിഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ വാക്‌സിൻ ലഭിക്കും. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌തവർക്കാണ് വാക്‌സിൻ നൽകുക.
18നും 44നും ഇടയിൽ പ്രായമുള്ള മുൻഗണനാ വിഭാഗങ്ങൾക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചിരുന്നത്. ഇനി മുതൽ 2022 ജനുവരി 1ന് 40 വയസ് പൂർത്തിയാകുന്നവർക്കും അപേക്ഷിക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. കൊവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നവർക്ക് വാക്‌സിൻ ലഭ്യതയനുസരിച്ച് സ്‌ളോട്ട് ലഭിക്കും. നിലവിൽ 12.04 ലക്ഷം ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ട്. കൂടുതൽ വാക്‌സിൻ എത്തിച്ചതോടെ ഇന്നലെ 1060 കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നടന്നു.
അതേസമയം, ബജറ്റിൽ വാക്‌സിൻ വാങ്ങാൻ വലിയ തുക വകയിരുത്തിയെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകില്ലെന്നും കേന്ദ്രസർക്കാരിന് മാത്രമേ നൽകുവെന്നും ചില കമ്പനികൾ അറിയിച്ചതാണ് കാരണം. ഇതിനിടെ ആഗോള വിപണിയിൽ നിന്ന് പ്രതിരോധ മരുന്ന് വാങ്ങാനുള്ള ടെൻഡർ തീയതി ജൂൺ 7 വരെ നീട്ടി. വ്യവസ്‌ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇ ടെൻഡർ ആയതിനാൽ ഏതെങ്കിലും കമ്പനികൾ പങ്കെടുത്തിട്ടുണ്ടോ എന്ന് ഇപ്പോൾ അറിയിക്കാനാകില്ലെന്നാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ വിശദീകരണം.
കമ്പനികളൊന്നും ഇതുവരെ താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഒരു കോടി വാക്‌സിൻ സമാഹരിക്കാനുള്ള സർക്കാർ നീക്കം നടക്കില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് സർക്കാർ ആഗോള ടെൻഡർ നീക്കം പ്രഖ്യാപിച്ചതെന്നും ആക്ഷേപമുണ്ട്.
Also Read: മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍