ഇരിട്ടി: ഫാൽക്കൺ പ്ളാസയിൽ 45 വയസ് കഴിഞ്ഞവർക്കായി നടത്തിയ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാംപിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാംപ് നടന്നത്. തലശ്ശേരി റോട്ടറി ക്ളബ്ബും പരിപാടിയിൽ സഹകരിച്ചു.
ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിൽ നിന്നുമുള്ള 45 വയസിനു മുകളിലുള്ളവരാണ് ക്യാംപിൽ പങ്കെടുത്തത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പിപി രവീന്ദ്രൻ, ഡോ. അർജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത, വൈസ് ചെയർമാൻ പിപി ഉസ്‌മാൻ, മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്‌ടർ എം വേണുഗോപാൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ, ആശാ പ്രവർത്തകർ, മുൻസിപ്പാലിറ്റി കൗൺസിലർമാർ, ഇരിട്ടി എംജി കോളേജിലെ എൻസിസി കാഡറ്റുകൾ, ഇരിട്ടി ലയൺസ് ക്ളബ്, നൻമ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി.
ഏപ്രിൽ 16ന് ഫാൽക്കൺ പ്ളാസയിൽ വെച്ചുതന്നെ അടുത്ത മെഗാ ക്യാംപ് നടക്കുമെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രാവിലെ 9 മണിമുതലാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്.
Malabar News: ഹിന്ദു-മുസ്‌ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്‍