കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം പേർക്കും ഒന്നാം ഡോസ് നൽകി.
കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവരും വാക്‌സിൻ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരുമാണ് ഇനി ബാക്കിയുള്ളത്. കോർപറേഷൻ പരിധിയിലെ താമസക്കാർക്ക് പുറമേ ജോലിചെയ്യുന്നവർക്കും ഒന്നാം ഡോസ് നൽകിയതായി മേയർ അഡ്വ. ടിഒ മോഹനൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോർപറേഷൻ കൗൺസിലർമാർ, ഡോക്‌ടർമാർ ഉൾപ്പടെയുള്ള പിഎച്ച്‌സിയിലെ ജീവനക്കാർ മുതൽ വൊളന്റിയമാർ അടക്കമുള്ളവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ. മറുനാടൻ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, മോട്ടോർതൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങി വ്യാപാരസ്‌ഥാപനങ്ങളിലെ തൊഴിലാളികൾക്കുവരെ വാക്‌സിൻ നൽകി.
രണ്ടാം ഡോസ് പ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്. ഇതുവരെ 50 ശതമാനം പേർക്ക് നൽകി. വെള്ളിയാഴ്‌ച രാവിലെ ജൂബിലി ഹാളിൽ സന്ദർശനം നടത്തിയ കളക്‌ടർ എസ് ചന്ദ്രശേഖരൻ മേയർ, കൗൺസിലർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരോടൊപ്പം കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്കുവെച്ചു.
Also Read: ഭരണപരിചയം പോര; മന്ത്രിമാർക്ക് തിങ്കളാഴ്‌ച മുതൽ ക്ളാസുകൾ