കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്‌ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ് ഇങ്ങനെ കാരണം കാണിക്കൽ കത്ത് നൽകുന്നത്. പലതവണ ബോധവൽകരണം നടത്തിയിട്ടും ചിലർ വാക്‌സിനേഷനോട് മുഖംതിരിച്ച് നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കോവിഡ് ബാധിച്ച് 90 ദിവസം കഴിയാത്തവരും മറ്റ് രോഗങ്ങളുള്ളവരുമാണ് നിലവിൽ പല തദ്ദേശസ്‌ഥാപനങ്ങളിലും വാക്‌സിൻ എടുക്കാനുള്ളത്. എന്നാൽ, ബോധപൂർവം വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം ഇവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.
സെപ്‌റ്റംബർ 17 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 12 തദ്ദേശ സ്‌ഥാപനങ്ങളിൽ ഒന്നാം ഡോസ് 80 ശതമത്തിലേക്ക് എത്തിയിട്ടില്ല. ഇതിനാലാണ് എന്തുകൊണ്ടാണ് വാക്‌സിൻ എടുക്കാത്തതെന്ന് വിശദീകരണപത്രം ശേഖരിക്കാൻ തുടങ്ങിയതെന്ന് വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത പറഞ്ഞു.
വാക്‌സിൻ എടുക്കാത്തവർ എഴുതി തരണമെന്ന നിർദ്ദേശമാണ് അഴീക്കോട് പഞ്ചായത്ത് മുന്നോട്ട് വെച്ചിരിക്കുന്നത്. പഞ്ചായത്ത് വാക്‌സിൻ നൽകിയില്ലെന്ന ആക്ഷേപം പിന്നീട് ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് പ്രസിഡണ്ട് കെ അജീഷ് പറഞ്ഞു. വാക്‌സിനെടുക്കാത്തവരുടെ കാരണങ്ങൾ അറിയാൻ സർവേ നടത്തുന്നുണ്ടെന്നാണ് മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വൽസൻ പറയുന്നത്.
Also Read: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി