തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതൽ 45 വയസുവരെ ഉള്ളവരുടെ വാക്‌സിനേഷനിൽ മറ്റ് രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടേയും ക്വാറന്റെയ്ൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്കും മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർഡ് തല സമിതിക്കാർക്ക് വാർഡിൽ സഞ്ചരിക്കാൻ പാസ് നൽകും. അതേസമയം കേരളത്തിന് പുറത്ത് നിന്നും യാത്ര ചെയ്‌തു വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. അല്ലെങ്കിൽ 14 ദിവസം സ്വന്തം ചിലവിൽ ക്വാറന്റെയ്നിൽ കഴിയണം.
ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവർ പോലീസിൽ നിന്നും പാസ് വാങ്ങണം. ആരോഗ്യ പ്രവർത്തകർ ആവശ്യത്തിന് ഇല്ലാതെ വരുമ്പോൾ ആ പ്രയാസം പരിഹരിക്കാൻ മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി സന്നദ്ധ പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വീടിനകത്ത് രോഗപ്പകർച്ചക്ക് സാധ്യത കൂടുതലാണ്. വീട്ടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്‌ക്കണം. ഭക്ഷണം കഴിക്കൽ, പ്രാർഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം; മുഖ്യമന്ത്രി വ്യക്‌തമാക്കി.
അയൽക്കാരുമായി ബന്ധപ്പെടുമ്പോൾ പോലും ഡബിൾ മാസ്‌ക് നിർബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. അയൽക്കാരിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ നിർബന്ധമായും സോപ്പിട്ട് കൈ കഴുകണം. അയൽക്കാർ പുറത്തുപോകുന്നവരാണ് എന്നത് ഓരോ അയൽക്കാരും ഓർത്തുവെക്കണം. അയൽക്കാരിൽ നിന്നും രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. പുറത്തു പോയിവരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. അതുപോലെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളേക്കാൾ സ്വയം ഓരോരുത്തരും നിയന്ത്രണം ഉറപ്പ് വരുത്താൻ ശ്രമിക്കുക.
കൂടാതെ ലോക്ക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളായ തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also: കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ