ന്യൂഡെൽഹി: നാളെ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡെൽഹി, പഞ്ചാബ്, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങൾക്ക് പിന്നാലെയാണ് മധ്യപ്രദേശും രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് നേരത്തെ കേരളം നിലപാടെടുത്തിട്ടുണ്ട്.
രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് 18 വയസിന് മുകളിലുള്ളവർക്ക് മെയ് 1 മുതൽ വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്‌ഥാനങ്ങൾ നേരിട്ട് കമ്പനികളിൽ നിന്ന് വാക്‌സിൻ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സംസ്‌ഥാനങ്ങൾ പലതും വാക്‌സിനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്‌ക്ക് ശേഷമേ നൽകാൻ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്.
മുംബൈയിൽ വാക്‌സിൻ ക്ഷാമം തുടരുന്നതിനാൽ വാക്‌സിനേഷൻ താൽകാലികമായി നിർത്തിവെച്ചു. മൂന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമേ വാക്‌സിനേഷൻ പ്രക്രിയ ഇവിടെ പുനഃരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത, വാക്‌സിൻ വില തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ റിപ്പോർട് നൽകും. കോവിഡ് വാക്‌സിന് പലവില നിശ്‌ചയിച്ചതിന്റെ യുക്‌തി കഴിഞ്ഞതവണ കേസ് പരിഗണിക്കവെ സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു.
ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹരജി ഡെൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് ഇന്നലെ അയച്ച നോട്ടീസിൽ ഓക്‌സിജൻ വിതരണക്കാരോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡെൽഹിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്‌സിജൻ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Also Read: കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി