ന്യൂഡെൽഹി: ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ ആളുകൾക്കും കോവിഡ് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാക്‌സിനേഷനിൽ സംസ്‌ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് മുഖ്യ പരിഗണന നൽകുമെന്നും, വാക്‌സിനേഷന് പദ്ധതി തയ്യാറാക്കുമെന്നുമുള്ള അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.
രോഗം ഭേദമായിട്ടും സാമൂഹിക ബഹിഷ്കരണം ഭയന്ന് പതിനായിരത്തോളം പേർ രാജ്യത്തെ മനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും ഇപ്പോഴും ചികിൽസ ആവശ്യമായിട്ടുള്ളവരുടെയും കണക്കുകളിലെ അപാകത ഉടൻ പരിഹരിക്കണമെന്നും സുപ്രധാന വിഷയമായതിനാൽ ഇത് ഗൗരവകരമായി എടുക്കുകയാണെന്നും കോടതി വ്യക്‌തമാക്കി. മൂന്നാഴ്‌ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Most Read: ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി