ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികള്‍ ആഢംബര ഹോട്ടലുകളുമായി ചേര്‍ന്ന് കോവിഡ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്ന നടപടി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നടപടി ചട്ട വിരുദ്ധമാണെന്ന് വ്യക്‌തമാക്കിയ കേന്ദ്രം കോവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ കത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജോലി സ്‌ഥലങ്ങള്‍, വീടുകളുള്ള പ്രദേശങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വെച്ചായിരിക്കണം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കേണ്ടതെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
ആഢംബര ഹോട്ടലുകളിലെ വാക്‌സിനേഷന്‍ പാക്കേജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടികളുമായി രംഗത്തെത്തിയത്. കോവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതിനൊപ്പം ആരോഗ്യകരമായ പ്രഭാത ഭക്ഷണം, അത്താഴം, വൈഫൈ സൗകര്യങ്ങള്‍, മികച്ച ആശുപത്രികളിലെ വിദഗ്ധരുടെ സേവനം എന്നിങ്ങനെ ആയിരുന്നു ആഢംബര ഹോട്ടലുകളിലെ വാക്‌സിനേഷൻ പാക്കേജ്.
കൂടാതെ രാജ്യത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് കേന്ദ്രം പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിലും കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു.
Read Also: സംസ്‌ഥാനത്താകെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ