ന്യൂഡെൽഹി: ഇന്ത്യയിൽ ആവശ്യമായ വാക്‌സിൻ ലഭ്യമാക്കാൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെടുമെന്ന് പൂനവാല വ്യക്‌തമാക്കിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട് ചെയ്യുന്നു. മൂന്നരലക്ഷത്തിലധികം പ്രതിദിന രോഗികളുമായി ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുകയാണ്.
ജൂലായ് മാസത്തോടെ വാക്‌സിൻ ഉൽപാദനം വർധിപ്പിക്കുമെന്നും, പ്രതിമാസ ഉൽപാദനം 60-70 ദശലക്ഷം ഡോസിൽ നിന്ന് 100 മില്യൺ ഡോസായി വർധിപ്പിക്കാനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പതിനെട്ട് വയസിന് മേൽ പ്രായമുള്ള എല്ലാവർക്കുമുള്ള വാക്‌സിൻ വിതരണം മെയ് ഒന്ന് മുതലാണ് ഇന്ത്യയിൽ ആരംഭിച്ചത്.
ജനുവരിയിൽ കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനവാല പറഞ്ഞു. അതുകൊണ്ടുതന്നെ അധികൃതരിൽ നിന്ന് കൂടുതൽ വാക്‌സിൻ ഡോസുകൾക്കുള്ള ഓഡർ ലഭിച്ചിരുന്നില്ലെന്നും ഓഡർ ലഭിച്ചിരുന്നെങ്കിൽ വാക്‌സിൻ ഉൽപാദനം വർധിപ്പിക്കുമായിരുന്നെന്നും പൂനവാല വ്യക്‌തമാക്കി. പ്രതിവർഷം നൂറ് കോടി ഡോസുകളാണ് കമ്പനിയുടെ നിലവിലെ ഉൽപാദനശേഷി.
ആസ്ട്രസെനകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിന്റെ നിർമാണം സെറം ഇൻസ്‌റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. വാക്‌സിൻ ആവശ്യകത വർധിച്ചതിനാൽ മറ്റ് രാജ്യങ്ങളിൽ കൂടി ഉൽപാദനം ആരംഭിക്കാനുള്ള ആലോചനയിലാണ് സെറം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തോടെ വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
Read Also: ആർടിപിസിആർ നിരക്ക്; സർക്കാർ നടപിക്കെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയിൽ