പൂനെ: രാജ്യത്തിന് ആശ്വാസ ദിനങ്ങളുടെ പ്രതീക്ഷ നൽകിക്കൊണ്ട് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിൻ കൊണ്ടുവരുന്നത്. സെറം ഇൻസ്‌റ്റിറ്റൃൂട്ടിൽ പൂജ നടത്തിയ ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡെൽഹി, ചെന്നൈ, ബെംഗളൂരു, ഗുവാഹത്തി ഉൾപ്പടെ രാജ്യത്തെ 13 വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്‌ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ‘കോവീഷീൽഡ്’, ഭാരത് ബയോടെക്കിന്റെ ‘കോവാക്‌സിൻ’ എന്നീ പ്രതിരോധ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ജനുവരി 16ന് വാക്‌സിൻ വിതരണം ആരംഭിക്കും.
രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. മുതിർന്ന പൗരൻമാർ, ഗുരുതര അസുഖമുള്ളവർ എന്നീ വിഭാഗക്കാർ രണ്ടാം ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സംസ്‌ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഓൺലൈനായാണ് യോഗം നടന്നത്.
പത്തു കോടി കോവീഷീൽഡ് വാക്‌സിൻ ഡോസുകള്‍ക്ക് 200 രൂപ വീതം വില ധാരണയായെന്നും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് ഓര്‍ഡര്‍ നല്‍കിയതായും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ആദ്യഘട്ടമായി 1.10 കോടി ഡോസുകള്‍ ഉടനെ വിതരണം ചെയ്യും. കേന്ദ്രം നേരിട്ട് ഇടപെടുന്നതിനാല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
Also Read: പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ