ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടിയില്‍ ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
അജ്മല്‍ സക്കീറാണ് നിശാപാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കിയതെന്ന് എക്‌സൈസ് ഇന്റലിജന്‍സ് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. മാത്രവുമല്ല അജ്മലിന് മുമ്പും ലഹരിമരുന്ന് കേസുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
ഏഴു തരത്തിലുള്ള ലഹരി വസ്‌തുക്കളാണ് നിശാ പാര്‍ട്ടിക്കിടെ പിടിയിലായവരുടെ കൈയ്യില്‍ നിന്നു എക്‌സൈസിന് ലഭിച്ചത്. കഞ്ചാവു മുതല്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്‌തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മറ്റ് പ്രതികളെ തിങ്കളാഴ്‌ച കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെ തീരുമാനം. കേസിലെ തുടരന്വേഷണം ഈ പ്രതികളുടെ മൊഴികളുടെ അടിസ്‌ഥാനത്തില്‍ ആയിരിക്കും നടത്തുക.
മാത്രവുമല്ല ലഹരി മരുന്ന് പാര്‍ട്ടിയുടെ പശ്‌ചാത്തലത്തില്‍ ഇടുക്കിയിലെ മറ്റ് റിസോര്‍ട്ടുകളിലും പരിശോധനകള്‍ ശക്‌തമാക്കാനാണ് പോലീസിന്റെ തീരുമാനം.
Read Also: കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ