മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മഹാരാഷ്‌ട്ര ഹൈക്കോടതിയിലെ വിചാരണ പൂർത്തിയായി. ജസ്‌റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റിവെച്ചു.
പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള വരവരറാവുവിന് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ ജാമ്യം നൽകമെന്നാണ് റാവുവിന്റെ അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയിൽ ആവർത്തിച്ചത്. ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികാവകശം വിചാരണ തടവുകാരനായിരിക്കെ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഹരജി നൽകിയ റാവുവിന്റെ ഭാര്യ ഹേമലതക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിംഗും ഇക്കാര്യം ആവർത്തിച്ചു.
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യുഎപിഎ പ്രകാരമാണ് കേസെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് എൻഎഎയുടെയും മഹാരാഷ്‌ട്ര സർക്കാറിന്റെയും നിലപാട്. ആവശ്യമെങ്കിൽ തലോജ ജയിലിലേക്ക് മടക്കി അയക്കുന്നതിന് പകരം ജെജെ മെഡിക്കൽ കോളജിലെ പ്രിസൺ വാർഡിലേക്ക് മാറ്റാമെന്നും ഇവർ കോടതിയെ അറിയിച്ചു.
മറുവാദമുന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും ഓർമവേണമെന്ന് എൻഐഎയോട് മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞു. കേസിൽ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നതും 200 സാക്ഷികളെ വിശദീകരിക്കാൻ ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇത് കാണിക്കുന്നത് വിചാരണയുടെ പ്രാരംഭ നടപടികൾ തുടങ്ങാൻ പോലും സമയമെടുക്കുമെന്നാണ്. വിചാരണ വേഗമാക്കൽ പ്രതികളുടെ മൗലികാവകാശത്തിന്‍റെ ഭാഗമാണെന്നും കോടതി ഓർമപ്പെടുത്തി.
2018ൽ അറസ്‌റ്റിലായതിന് ശേഷം ഇതുവരെ റാവുവിന് ജാമ്യം ലഭിച്ചിട്ടില്ല. 81കാരനായ വരവര റാവുവിന്റെ ആരോഗ്യസ്‌ഥിതി ജയിലിൽ വെച്ച് മോശമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നു. എന്നാൽ പരിചരിക്കാൻ ആരുമില്ലാതെ കിടന്ന വരവര റാവുവിനെ തങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം ഓർമ നഷ്‌ടപ്പെട്ട നിലയിൽ കണ്ടതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
Read also: പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ