തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി-ലിറ്റ് വിഷയത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവർണർ-സർക്കാർ പ്രശ്‌നം പരിഹരിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് വിസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഡി-ലിറ്റ് നല്‍കാന്‍ ആകില്ലെന്ന കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായെന്നാണ് ഗവർണർ പ്രതികരിച്ചത്. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നതെന്നും വിസി തന്നെ ധിക്കരിച്ചെന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദ്ദം കൊണ്ടെഴുതിയതാണെന്ന് വിസി വിശദീകരിച്ചത്. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: പെരിയ ഇരട്ടക്കൊല; പ്രതികളുടെ റിമാൻഡ് നീട്ടി, ജയിൽമാറ്റം 25ന് പരിഗണിക്കും