തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവം നിർത്തിവെക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ. ഇനി മൽസരങ്ങൾ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും വിസി മോഹനൻ കുന്നുമ്മൽ നിർദ്ദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. മൽസര ഫലത്തെ കുറിച്ച് പരാതി ഉയരുകയും വിദ്യാർഥികൾ പ്രതിഷേധിക്കുകയും ചെയ്‌തതോടെയാണ് വിസിയുടെ നിർദ്ദേശം.
ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതേസമയം, വിദ്യാർഥികളുടെ പരാതിയിൽ അടിയന്തിര നടപടി വേണമെന്നും കലോൽസവം നിർത്തിവെച്ചതിനെ സ്വാഗതം ചെയ്യുന്നതായും കെഎസ്‌യു പ്രതികരിച്ചു. അതിനിടെ, തിരുവാതിര മൽസരത്തിന്റെ ഫലപ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി, വിമൻസ് കോളേജ് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്.
കലോൽസവം ആരംഭിച്ച ദിവസം മുതൽ വിവാദങ്ങളും തുടങ്ങിയിരുന്നു. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ചു മൂന്ന് വിധികർത്താക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നാലെ, തങ്ങളെ എസ്എഫ്‌ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ചു കെഎസ്‌യു പ്രവർത്തകർ ഇന്നലെ മൽസര വേദിയിൽ പ്രതിഷേധിച്ചിരുന്നു. ഒപ്പന മൽസരത്തിൽ വിധി നിർണയിച്ചത് ശരിയല്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ ഇന്ന് പ്രതിഷേധിച്ചത്.
അപ്പീൽ പോലും പരിഗണിച്ചില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. തിരുവാതിര, മാർഗംകളി മൽസരത്തിന് എതിരെയും പരാതികൾ ഉയർന്നു. ഇന്ന് സമാപന സമ്മേളനം നടക്കേണ്ടതായിരുന്നു. കലോൽസവം കാണാനെത്തിയ കെഎസ്‌യു പ്രവർത്തകരെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു. വേദിക്ക് സമീപത്തായിരുന്നു മർദ്ദനം. ലോ കോളേജിലെ യൂണിറ്റ് സെക്രട്ടറി നിതിൻ തമ്പി, റൂബിൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ടാലറിയാവുന്ന പത്ത് പേർ ഉൾപ്പടെ 16 എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ചു കെഎസ്‌യു പ്രവർത്തകർ കലോൽസവ വേദിയിൽ പ്രതിഷേധിച്ചു. ഇതിൽ 19 കെഎസ്‌യു പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
കെഎസ്‌യു യൂണിയൻ ഭരിക്കുന്ന കോളേജുകളിലെ പ്രവർത്തകരെ ആദ്യദിനം മുതൽ എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ചു മർദ്ദിക്കുന്നതായി കെഎസ്‌യു ആരോപിച്ചിരുന്നു. വിധികർത്താക്കളെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ചു മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ, ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിരുന്നു.
Most Read| സംസ്‌ഥാനത്ത് താപനില ഉയരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്