തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനസദസ് പരിപാടിയോടനുബന്ധിച്ചു നടത്തുന്ന മണ്ഡല പര്യടനത്തെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ യാത്രക്കൊരുങ്ങും മുൻപ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ശമ്പളം കിട്ടിയോയെന്ന് ഉറപ്പു വരുത്തുന്നത് നന്നായിരിക്കുമെന്നും, ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങളെ വഴിയിലിട്ട് പോയാലോയെന്നും വിഡി സതീശൻ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ‘കേരള സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര. ബസിൽ കയറും മുൻപ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ശമ്പളം കിട്ടിയിട്ട് എത്രനാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ വഴിയിലിട്ട് പോയാലോ’- ഇതായിരുന്നു വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.
നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസ് നടത്തി ജനങ്ങളിലേക്ക് നേരിട്ട് സംവദിക്കാനൊരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം 21 പേർ എല്ലാ ദിവസവും കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ സഞ്ചരിച്ചു 140 മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കും. എന്നാൽ, ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ പരിപാടിയാണെന്നും, അതിന് സർക്കാർ ഖജനാവിലെ പണം ഉപയോഗിക്കുകയും ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും