ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ആശയത്തെ അനുകൂലിച്ചു നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നാണ് കമ്മീഷൻ നൽകുന്ന സൂചന. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിലപാട് അറിയിക്കുമെന്ന് നിയമ കമ്മിഷൻ വ്യക്‌തമാക്കി. അതേസമയം, നിലപാടിൽ അന്തിമ ധാരണയിലെത്താൻ നിയമ കമ്മീഷൻ ഇന്ന് യോഗം ചേരും.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷന്റെ നിർദ്ദേശം. 2029ൽ നിയമം പൂർണമായി നടപ്പിലാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വിഷയത്തിൽ രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നിയമ കമ്മിഷനോടും രാഷ്‌ട്രീയ പാർട്ടികളോടും റിപ്പോർട് തേടിയിരുന്നു. ഈ റിപ്പോർട്ടുകൾ സമിതി വിലയിരുത്തും. പിന്നാലെ, തുടർനടപടികൾ ചർച്ച ചെയ്യും.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, മുൻ കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്‌ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.
കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. അതിനിടെ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. എത്ര ഘട്ടങ്ങളിലൂടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെയാകണം, ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികൾ എന്തൊക്കെയാണ്, സംസ്‌ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ, തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടൽ തുടങ്ങിയ സാഹചര്യങ്ങളിൽ എന്ത് നടപടി സ്വീകരിക്കണം, വിവി പാറ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ എങ്ങനെയാകണം, ഒരുമിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കേണ്ടത്.
Most Read| ‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്