തിരുവനന്തപുരം: സംസ്‌ഥാനത്ത് കോടികണക്കിന് രൂപയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം സംസ്‌ഥാനം നേരിടുകയാണ്. കടമെടുപ്പ് പരിധി കുറച്ചത് സംസ്‌ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. 57,400 കോടി രൂപയുടെ കുറവാണ് ഇതിലൂടെ സംസ്‌ഥാനത്തിന്റെ വരുമാനത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, എന്തൊക്കെ സംഭവിച്ചാലും സംസ്‌ഥാന സർക്കാർ ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് പിൻമാറില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചിലവ് കുറച്ചാണ് സംസ്‌ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഒന്നാം കേരളീയം പരിപാടി വൻ വിജയമായെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയതായിരുന്നു ഒന്നാം കേരളീയം. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മണി ശങ്കർ അയ്യരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി, രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യർഥിച്ചു.
Most Read| മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി