ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ വസതിയായ വേദനിലയം സ്‌മാരകമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ. 2017ലാണ് വേദനിലയം സ്‌മാരകമാക്കുമെന്ന് അണ്ണാഡിഎംകെ സർക്കാർ വ്യക്‌തമാക്കിയത്. ഇതിന്റെ ഭാഗമായി 67.90 കോടി രൂപ വകയിരുത്തുകയും ചെയ്‌തിരുന്നു. നിലവിൽ വേദനിയലം സ്‌മാരകമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച സാഹചര്യത്തിൽ വീട് വാങ്ങാനായി വകയിരുത്തിയ 68 കോടി രൂപ തിരിച്ചെടുക്കുമെന്നും ഡിഎംകെ സർക്കാർ അറിയിച്ചു.
വേദനിലയം സ്‌മാരകമാക്കാൻ തീരുമാനിച്ചതോടെ ഇതിനെതിരെ ജയയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇവർക്ക് അനുകൂലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. തുടർന്ന് ജയലളിതയുടെ സ്വകാര്യ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറിനും ജെ ദീപക്കിനും ഹൈക്കോടതി കൈമാറി.
ഇതിനെ തുടർന്നാണ് വീട് ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഡിഎംകെ സർക്കാർ എത്തിയത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമാണ് ജയലളിതയുടെ സഹോദരന്റെ മക്കൾക്ക് അനുകൂലമായ വിധി പുറത്തു വന്നത്. 1960കളുടെ അവസാനത്തിൽ ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് 100 കോടിയോളം രൂപ മൂല്യമുള്ള വേദനിലയം.
Read also: കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു