കോഴിക്കോട്: ബീച്ചിലെ കടകളിൽ വീണ്ടും മിന്നൽ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. നിർവീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയ രണ്ട് കടകൾ നോട്ടീസ് നൽകി അടപ്പിച്ചു. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
വരക്കൽ ബീച്ചിലും കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന കടയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും നിർവീര്യമാക്കിയ വിനാഗിരിയാണെന്ന് ആയിരുന്നു കണ്ടെത്തൽ. വരും ദിവസങ്ങളിലും ശക്‌തമായ പരിശോധന തുടരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്‌ച പഠനയാത്രക്കായി കോഴിക്കോട് എത്തിയ കാസർഗോഡ് സ്വദേശികളായ രണ്ട് വിദ്യാർഥികൾക്കാണ് പൊള്ളലേറ്റത്. ഉപ്പിലിട്ടത് വാങ്ങി കഴിച്ചപ്പോൾ എരിവ് സഹിക്കാനാകാതെ കടയിൽ മിനറൽ വാട്ടർ കുപ്പിയിലിരുന്ന ദ്രാവകം എടുത്ത് കുടിക്കുകയായിരുന്നു. ഇത് കുടിച്ച കുട്ടിക്ക് അസ്വസ്‌ഥത തോന്നിയതിനെ തുടർന്ന് പുറത്തേക്ക് തുപ്പി. ഇത് ദേഹത്ത് വീണാണ് മറ്റൊരു കുട്ടിക്കും പൊള്ളലേറ്റത്. കാസർഗോഡ് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണ് അപകടമുണ്ടായത്.
സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ നടത്തിയ ഭക്ഷ്യവകുപ്പിന്റെ പരിശോധനയിലാണ് പഴങ്ങൾ പെട്ടെന്ന് ഉപ്പ് പിടിക്കാൻ ആസിഡ് പ്രയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഉപ്പുപിടിക്കാൻ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേർപ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഇപ്പോൾ കണ്ടെത്തി കഴിഞ്ഞു. ഇത്തരം ഉപ്പിലിട്ട സാധനങ്ങൾക്കെതിരെ ഭക്ഷ്യവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
Most Read: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും