തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെഎൻ ബാലഗോപാലിന് നൽകും. വ്യവസായം പി രാജീവിന് നൽകാനാണ് നിലവിലെ ധാരണ.
ഉന്നത വിദ്യാഭ്യാസം ആർ ബിന്ദുവിന് നൽകാനാണ് ധാരണ. ഏറെ വിമർശനങ്ങൾക്ക് വഴി വെച്ച ആരോഗ്യവകുപ്പ് വീണാ ജോർജിന് നൽകാനും ധാരണയായി. കേരളത്തിൽ മന്ത്രിയാകുന്ന ആദ്യത്തെ മാദ്ധ്യമ പ്രവർത്തക എന്ന നേട്ടം കൂടിയാണ് വീണാ ജോർജിനെ തേടിയെത്തുന്നത്. മാദ്ധ്യമ പ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്‌ട്രീയ പ്രവേശനം. ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്‌തിയുടെയും ഫലമായി തുടർച്ചയായ രണ്ടാം ജയം നേടി. ഇത്തവണ 19,003 വോട്ടിനു തോൽപിച്ചത് കോൺഗ്രസിന്റെ കെ ശിവദാസൻ നായരെയാണ്.
എംവി ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും. പിഎ മുഹമ്മദ് റിയാസിന്റെ യുവജനകാര്യവും സ്‌പോർട്സും വകുപ്പുകൾ നൽകും. ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതാഗതത്തിന് പകരം മറ്റൊരു വകുപ്പ് നൽകാനാണ് സാധ്യത.
Also Read: പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ