തിരുവനന്തപുരം: നാലോ അതിൽ കൂടുതലോ വർഷം നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി നീട്ടിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 2023 മാർച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശിക പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
അതിന് ശേഷം 2022 മാർച്ച് വരെയുള്ള നികുതി അടച്ച് കുടിശിക ഒഴിവാക്കാവുന്നതാണ്. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും, നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവുമാണ് നികുതി അടക്കേണ്ടത്. കൂടാതെ വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി ഭാവി നികുതി ബാധ്യതകളിൽ നിന്നും ഒഴിവാകാനും അവസരമുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പല വാഹന ഉടമകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഉപയോഗശൂന്യമായതും വിറ്റുപോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
Read also: സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ