തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടു വർഷത്തേക്ക് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ കെഎസ്ആർടിസിക്ക് 4000 ബസുകള്‍ ആകും. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കുട്ടികളുടെ യാത്രയ്‌ക്ക് പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്ന് മുതൽ ഏഴ് വരെയുളള ക്ളാസുകളും, 10, 12 ക്ളാസുകളുമാണ് നവംബർ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ളാസുകൾ നവംബർ 15 മുതലാണ് ആരംഭിക്കുക. രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.
Also Read: മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിപി അനിൽ കാന്തിന്റെ മൊഴിയെടുത്തു