കൊല്ലം: വിസ്‌മയ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. വിസ്‌മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്. കേസിൽ വിസ്‌മയയുടെ ഭർത്താവ് മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥൻ ആയിരുന്ന കിരൺ കുമാർ മാത്രമാണ് പ്രതി. സ്‌ത്രീധന മരണം, സ്‌ത്രീധന പീഡനം, ആത്‌മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
2021 ജൂണ്‍ 21നാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിസ്‌മയ ഭർത്താവിന്റെ പീഡനങ്ങൾ സംബന്ധിച്ച് സുഹൃത്തിനും സഹോദര ഭാര്യക്കും അയച്ച വാട്‍സ്ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. അതിന് പിന്നാലെ കിരണിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
സ്‌ത്രീധന പീഡനങ്ങൾ സംബന്ധിച്ച് കിരൺ കുമാറിനെതിരായ തെളിവുകൾ ശക്‌തമായതോടെ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ജനുവരി 10ആം തീയതിയാണ് കേസിൽ വിചാരണ ആരംഭിച്ചത്. തുടർന്ന് ഈ മാസം 18ആം തീയതി വിചാരണ പൂർത്തിയാക്കുകയും ചെയ്‌തു. അതേസമയം കേസിൽ പ്രതിയായ കിരൺ കുമാർ നിലവിൽ ജാമ്യത്തിലാണ്.
Read also: കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു, കൈ അറുത്ത് മാറ്റി; ബന്ധു അറസ്‌റ്റിൽ