തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിൽ അന്വേഷണ ചുമതല വിജിലൻസ് കോട്ടയം റേഞ്ച് എസ്‌പി വിനോദ് കുമാറിന്. ഈ മാസം 20ന് ആയിരുന്നു മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം നടത്തണമെന്നാണ് സർക്കാരിന്റെ അറിയിപ്പ്.
മാത്യു കുഴൽനാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനാണ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നാണ് മോഹനൻ ആവശ്യപ്പെടുന്നത്. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും സിഎൻ മോഹനൻ വ്യക്‌തമാക്കി.
2021 മാർച്ച് 18ന് രാജകുമാരി സബ് രജിസ്‌ട്രാർ ഓഫീസിൽ രജിസ്‌റ്റർ ചെയ്യപ്പെട്ട വസ്‌തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായി ഉണ്ടെന്നാണ് പറഞ്ഞത്. 3.5 കോടി എന്നത് പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോൾ ഭൂമിയുടെ യഥാർഥ വില ഏഴ് കോടിയോളം വരുമെന്നും മോഹനൻ ആരോപിക്കുന്നു.
അഭിഭാഷകനായി സജീവ പ്രാക്‌ടീസ് ആരംഭിച്ചു ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായത് സംശയകരമാണെന്നും മോഹനൻ ചൂണ്ടിക്കാട്ടി. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ആരോപണം കൊഴുത്തപ്പോഴാണ് മാത്യു കുഴൽനാടനെതിരെ സിപിഎം പരസ്യമായി രംഗത്തിറങ്ങിയത്.
നേരത്തെ, മാത്യു കുഴൽനാടന്റെ റിസോർട്ടിന്റെ ലൈസൻസ് ചിന്നക്കനാൽ പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു. ലൈസൻസിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ മാത്യു അപേക്ഷ നൽകുകയായിരുന്നു. പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സർക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നു- എംവി ഗോവിന്ദൻ