തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്‌ഥാനത്ത് ഇടതുമുന്നണി സർക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നുവെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കുമെതിരെ കള്ളപ്രചാരവേല നടക്കുന്നുണ്ട്. സംസ്‌ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാണ്. കരുവന്നൂർ പ്രശ്‌നം സർക്കാർ ഫലപ്രദമായി അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാർട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് വരുത്തിത്തീർക്കനാണ് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് ശ്രമിക്കുന്നത്. എന്നാൽ, അന്വേഷണത്തിന്റെ പേരിൽ പാർട്ടിക്കെതിരെ നീങ്ങാനുള്ള ഇഡി നീക്കത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഗോവിന്ദൻ വ്യക്‌തമാക്കി.
പാർട്ടി സംസ്‌ഥാന സമിതി അംഗമായ എസി മൊയ്‌തീന്റെ വീട് റെയ്‌ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ, ഒരു തെളിവും അവർക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവ് ഉണ്ടാക്കാനായി ചില ആളുകളെ ചോദ്യം ചെയ്യാൻ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്‌തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തിയതായും എംവി ഗോവിന്ദൻ ആരോപിച്ചു.
മകളുടെ വിവാഹം നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. ഇഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തിൽ ഇല്ലാത്ത കാര്യമാണ്. ഉത്തരേന്ത്യയിൽ നിന്നടക്കം വന്നിട്ടുള്ള ഉദ്യോഗസ്‌ഥർ ചേർന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിത്. അരവിന്ദാക്ഷൻ തന്നെയാണ് ഇതൊക്കെ വെളിപ്പെടുത്തിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സഹകരണ സംഘങ്ങളെ കൈപ്പിടിയിൽ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ മന്ത്രി അമിത് ഷാ മുൻകൈയെടുത്ത് കേന്ദ്ര സർക്കാർ നടത്തിവരികയാണ്. നോട്ട് നിരോധന ഘട്ടത്തിൽ സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പ്രവണത ശക്‌തിപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്‌ഥാനങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ കൈകാര്യം ചെയ്യും. അതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
Most Read| 145 ശതമാനം അധിക വരുമാനം; ആദ്യമായി പ്രവർത്തന ലാഭത്തിൽ കൊച്ചി മെട്രോ