കണ്ണൂര്‍: ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും മറ്റ് രേഖകളും പിടിച്ചെടുത്തു. 4540 രൂപയും അപേക്ഷകര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരുന്ന ലൈസന്‍സ് അടക്കമുള്ള രേഖകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
നടപടികള്‍ പൂര്‍ത്തിയാക്കി തപാല്‍ മാര്‍ഗം അപേക്ഷകര്‍ക്ക് എത്തിച്ചു നല്‍കേണ്ട ലൈസന്‍സുകള്‍ കവറിലാക്കി അലമാരയില്‍ സൂക്ഷിച്ചു വെച്ച നിലയിലാണ് കണ്ടെടുത്തത്. ഇതില്‍ ഒരു വര്‍ഷം പഴക്കമുള്ള ലൈസന്‍സുകള്‍ വരെയുണ്ട്.
ബാങ്കു വായ്‌പ അടച്ചുതീര്‍ത്ത വിവരം പല ആര്‍.സി. ബുക്കുകളിലും ചേര്‍ത്തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഇരിട്ടിയില്‍ ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് വെറും രണ്ടര വര്‍ഷം മാത്രമേ ആയിട്ടുള്ളു.
ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്റെ നിര്‍ദേശപ്രകാരം ഇൻസ്‌പെക്‌ടർമാരായ എവി ദിനേശ്, ടിപി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ 2.30 മുതല്‍ 5.30 വരെയാണ് പരിശോധന നടന്നത്.
Read Also: മാവോവാദി വെടിയേറ്റു മരിച്ച സംഭവം; അതിർത്തിയിൽ പരിശോധന കർശനമാക്കി