കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടെ വീട്ടിൽ എത്തി വിജിലൻസ് ഷാജിക്ക് കൈമാറി. നാളെ രാവിലെ 10 മണിക്ക് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. വിജിലന്‍സ് എസ്‌പി എസ് ശശീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്.
അതേസമയം തന്നെ നോട്ടീസ് ലഭിച്ചുവെന്നും, നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും കെഎം ഷാജി മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയ തുകക്ക് രേഖകൾ ഉണ്ടെന്നും അത് 24 മണിക്കൂറിനുള്ളിൽ ഹാജരാക്കുമെന്നും ഷാജി വ്യക്‌തമാക്കിയെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. റെയ്‌ഡ് നടന്ന് 3 ദിവസങ്ങൾക്ക് ശേഷവും രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് വിജിലൻസ് ഒരുങ്ങുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ കെഎം ഷാജിയുടെ കണ്ണൂരിലെയും, കോഴിക്കോടെയും വീടുകളിലാണ് വിജിലൻസ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ രേഖകൾ ഇല്ലാതെ അരക്കോടി രൂപ വിജിലൻസ് കണ്ടെടുത്തിരുന്നു. എന്നാൽ ഈ പണത്തിന് രേഖകൾ ഉണ്ടെന്നും, അവ 24 മണിക്കൂറിനുള്ളിൽ ഹാജരാക്കുമെന്നുമാണ് ഷാജി വ്യക്‌തമാക്കിയിരുന്നത്. അതേസമയം തന്നെ ഈ കാലയളവില്‍ തന്റെ ആകെ ചിലവ് 87.5 ലക്ഷം രൂപയെന്നാണ് ഷാജി സമര്‍പ്പിച്ച വിവിധ സത്യവാങ്മൂലങ്ങളില്‍ പറയുന്നതെങ്കിലും രണ്ട് കോടിയിലേറെ രൂപ ഷാജി ചിലവിട്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Read also : അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം