കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടിയും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒൻപത് മണിക്ക് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുകയായിരുന്നു.
ഒൻപതര മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് വിജയ് ബാബുവിനെ വിട്ടയച്ചത്. ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വിജയ് ബാബു തിരികെയെത്തിയത്. കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു പോലീസിനോട് പറഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നെതെന്നും വിജയ് ബാബു പറയുന്നു.
സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെ കാരണം. ഒളിവിൽ പോകാൻ തന്നെയാരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു വ്യക്‌തമാക്കി. പാസ്‌പോർട്ട് റദ്ദാക്കിയതടക്കം പോലീസ് കർശന നടപടികൾ സ്വീകരിച്ചതോടെയാണ് വിജയ് ബാബു തിരികെയെത്തിയതെന്ന് കൊച്ചി പോലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ ഒളിവിൽ കഴിയാൻ ശ്രമിച്ചവരുണ്ടെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും കമ്മീഷണർ പറഞ്ഞു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
Most Read: ഒരിക്കൽ ഉടമ ഉപേക്ഷിച്ചു; ഇപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ചീഫ് ഹാപ്പിനെസ് ഓഫിസർ