കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹരജി പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് അവസാനിക്കും.
കോടതി നിര്‍ദേശ പ്രകാരം നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്‌ഥനു മുന്‍പാകെ ഹാജരായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം അന്വേഷണ സംഘം വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസം പോലീസ് കോടതിയെ അറിയിക്കും.
താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിലെ ആവശ്യം. കേസ് പരിഗണിക്കുമ്പോൾ കോടതി സ്വീകരിക്കുന്ന നിലപാട് വിജയ് ബാബുവിന് ഇന്ന് ഏറെ നിർണായകമാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച ഹരജി പരിഗണിച്ചിരുന്നു, എന്നാൽ, എഡിജിപി ക്വാറന്റെയ്‌നിൽ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീട്ടിവക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. തുടർന്നാണ് ഹരജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിയത്.
Most Read: സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി ബിജെപി