ന്യൂഡെല്‍ഹി: വിജയ് ഹസാരെ ട്രോഫി പരമ്പരയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തിരിച്ചടി. കര്‍ണാടകയോട് 80 റണ്‍സിന് കേരളം തോൽവി ഏറ്റുവാങ്ങി. കർണാടക ഉയർത്തിയ 338 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടർന്ന കേരളത്തിന്റെ പോരാട്ടം 43.4 ഓവറില്‍ 258 റൺസിൽ അവസാനിച്ചു.
ഡെല്‍ഹിയിലെ പാലം എ സ്‌റ്റേഡിയത്തിലായിരുന്നു മൽസരം. നിശ്‌ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് കർണാടക കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്. കര്‍ണാടകയുടെ ക്യാപ്റ്റന്‍ കൂടിയായ രവികുമാര്‍ സമര്‍ഥ് ആണ് മാന്‍ ഓഫ് ദ മാച്ച്. 192 റണ്‍സാണ് സമര്‍ഥ് അടിച്ചുകൂട്ടിയത്. ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
കേരളത്തിന്റെ ബോളർമാർക്ക് സമര്‍ഥിന്റെയും പടിക്കലിന്റെയും റൺവേട്ട തടയാൻ കഴിഞ്ഞില്ല. പത്ത് ഓവര്‍ എറിഞ്ഞ ജലജ് സക്‌സേന മാത്രമാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അൽപമെങ്കിലും പിശുക്കുകാട്ടിയത്. അതേസമയം കര്‍ണാടകക്ക് വേണ്ടി റോണിത് മോറെ അഞ്ച് വിക്കറ്റ് നേടി. ശ്രേയസ് ഗോപാല്‍, കൃഷ്‌ണപ്പ ഗൗതം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും പ്രസീധ് കൃഷ്‌ണ ഒരു വിക്കറ്റും സ്വന്തമാക്കി.
കേരള നിരയില്‍ 92 റണ്‍സെടുത്ത് വൽസല്‍ ഗോവിന്ദ് പ്രതീക്ഷ നല്‍കിയെങ്കിലും വിജയം നേടാൻ അത് പര്യാപ്‌തമായിരുന്നില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ 52 റണ്‍സെടുത്തപ്പോൾ വിഷ്‌ണു വിനോദ്, സച്ചിന്‍ ബേബി, ജലജ് സക്‌സേന, എന്‍ബി ബേസില്‍ എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്.
Read Also: കാക്കിയിൽ മാസ് കാണിച്ച് ദുൽഖർ; ‘സെല്യൂട്ടിന്റെ’ ഫസ്‌റ്റ് ലുക്ക് എത്തി