ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്‌ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്‌ട്ര എന്നിവർ ക്വാർട്ടറിൽ എത്തിയതിന് പിന്നാലെ മികച്ച രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി കേരളവും ഉത്തർപ്രദേശും ക്വാർട്ടറിൽ പ്രവേശിച്ചു.
ഇന്നലെ ഗുജറാത്തിന് എതിരെയുള്ള മൽസരത്തിൽ ബറോഡ തോറ്റുമടങ്ങിയതും രാജസ്‌ഥാനെതിരെ ഡെൽഹിക്ക് ഇന്ന് അതിവേഗം ജയിക്കാൻ സാധിക്കാത്തതും കേരളത്തിന് അനുകൂലമായി. രാജസ്‌ഥാൻ ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് 44.4 ഓവര്‍ എടുക്കേണ്ടിവന്നത് നെറ്റ് റൺ റേറ്റിൽ കേരളത്തെ തുണച്ചു.
ക്വാര്‍ട്ടറിലെ അവസാന സ്‌ഥാനത്തിനായി പ്‌ളേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡല്‍ഹി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരളത്തിനായി മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായ റോബിന്‍ ഉത്തപ്പയും വിഷ്‌ണു വിനോദും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഞ്‌ജു സാംസണും മുഹമ്മദ് അസറുദ്ദീനുമെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്‌ച വെച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തില്‍ ബീഹാറിനോട് ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റൺ റേറ്റിൽ വിജയം നേടിയിരുന്നു. 32 പന്തിൽ നാലു ഫോറും 10 സിക്‌സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയുടെ ട്വന്റി 20യേയും വെല്ലുന്ന പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. വിഷ്‌ണു വിനോദ് 12 പന്തിൽ രണ്ടു ഫോറും നാലു സിക്‌സും സഹിതം 37 റൺസെടുത്തു. സഞ്‌ജു സാംസൺ ഒൻപത് പന്തിൽ രണ്ടുവീതം സിക്‌സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു. ബീഹാര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം കേരളം വെറും 53 പന്തുകളിലാണ് മറികടന്നത്.
Also Read: വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി