മാനന്തവാടി: തിരുനെല്ലി പനവല്ലി എസ്‌റ്റേറ്റിലെ മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് റദ്ദാക്കി. വ്യവസ്‌ഥകൾ ലംഘിച്ച് നിയമവിരുദ്ധമായാണ് എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോൽസാഹന നിയമം പ്രകാരമുള്ള അപേക്ഷയിലാണ് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത്. ഇതിന് എതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ സത്യാവസ്‌ഥ പുറത്ത് വരുംവരെ മരം മുറിക്കൽ നിർത്തിവെക്കാൻ ബേഗൂർ റേഞ്ച് ഓഫീസർ കെ രാകേഷ് പറഞ്ഞു. എന്നാൽ നിയമ വിരുദ്ധമായല്ലെന്നും ആവശ്യമായ രേഖകൾ ഹാജരാക്കി, അധികാരികളുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്നും എസ്‌റ്റേറ്റ് അധികൃതർ വാദിച്ചു.
വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് മരം മുറിക്കുന്നതിന് എതിരെ പരാതി നൽകിയത്. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള വീട്ടി, തേക്ക്, കുന്നി തുടങ്ങിയ മരങ്ങൾ മുറിക്കുന്നെന്നാണ് സംരക്ഷണ സമിതിയുടെ വാദം.
എസ്‌റ്റേറ്റിൽ അഞ്ചേക്കർ പട്ടയമില്ലാത്ത റവന്യൂ ഭൂമിയുണ്ടെന്നും ഇതിൽ നിന്നും മരങ്ങൾ മുറിച്ചിട്ടുണ്ടെന്നും സമിതി ആരോപിച്ചു. നിയമവിരുദ്ധമായും തിടുക്കത്തിലും മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്‌ഥർക്ക് നേരെയും നടപടി എടുക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Read also: തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ആഹാരം പകുത്ത് നൽകി ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥൻ