ഓസ്‌ലോ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവേ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്‌ച വരുത്തിയതിന് പിഴ ചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് രാജ്യത്തെ ചട്ടം. സംഭവം വിവാദമായതിനെ തുടർന്ന് തനിക്കുണ്ടായ വീഴ്‌ചയിൽ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങളിൽ പോലീസ് കർശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയല്ല‘, പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് ഓലെ സീവേഡ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: ‘പർദ്ദ’ ധരിച്ച് പ്രലോഭനം ഒഴിവാക്കണം; പീഡനത്തിന് പരിഹാരം നിർദ്ദേശിച്ച് ഇമ്രാൻ ഖാൻ; വിവാദം