കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 474 താമസ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്ക് പ്രകാരമാണിത്. പിടികൂടിയ പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
താമസ, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലാകുന്നവരുടെ പേരിലുള്ള തുടർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്‌ഖ് തമർ അൽ അലി നിർദ്ദേശം നൽകിയിരിക്കുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കണമെന്നും പരമാവധി ആളുകളുടെ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴിൽ നിയമലംഘകരെയും കണ്ടെത്താൻ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനകൾ നടന്നുവരികയാണ്. കോവിഡ് സമയത്ത് പരിശോധനകൾ നിർത്തിവെക്കുകയും നിയമലംഘകർക്ക് രേഖകൾ ശരിയാക്കാൻ അവസരം നൽകുകയും ചെയ്‌തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നൽകിയിട്ടും നിരവധിപേർ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കോവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സർവീസുകൾ തുടങ്ങിയതിന് പിന്നാലെ ശക്‌തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.
അതേസമയം, നിയമലംഘകരായ പ്രവാസികൾക്ക് രേഖകൾ ശരിയാക്കാൻ ഇനി പൊതുമാപ്പ് നൽകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാകും. ഇവർക്ക് മറ്റൊരു വിസയിൽ തിരികെ വരികയും ചെയ്യാം. എന്നാൽ, അധികൃതരുടെ പരിശോധനയിൽ പിടിക്കപ്പെടുന്നവർക്ക് കുവൈറ്റിൽ പിന്നീട് വിലക്ക് ഏർപ്പെടുത്തും. മറ്റ് ജിസിസി രാജ്യങ്ങളിൽ പ്രവേശിക്കാനും ഇവർക്ക് നിശ്‌ചിത കാലയളവിലേക്ക് വിലക്കുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
Also Read: അർഹമായ ജോലി നൽകണം, തലമുണ്ഡനം ചെയ്‌ത് കായിക താരങ്ങൾ; പ്രതിഷേധം