കുവൈത്ത് സിറ്റി: ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിച്ച് കുവൈത്ത്. ഫാമിലി വിസിറ്റ് വിസ, ടൂറിസ്‌റ്റ് വിസ, കൊമേഴ്ഷ്യൽ വിസിറ്റ് വിസ എന്നിവയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്. വിസയ്‌ക്കായി മെറ്റ പ്ളാറ്റ്‌ഫോം വഴി അപ്പോയ്ൻമെന്റ് എടുത്ത് അതാത് ഗവർണറേറ്റുകളിലെ റെസിഡൻസികാര്യ വിഭാഗത്തിലെത്തി ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം.
400 ദിനാർ (ഒരുലക്ഷത്തിലേറെ രൂപ) ശമ്പളമുള്ള വിദേശികൾക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ ഫാമിലി വിസിറ്റ് വിസയിൽ കൊണ്ടുവരാം. സഹോദരങ്ങൾ, ജീവിതപങ്കാളിയുടെ മാതാപിതാക്കൾ തുടങ്ങി മറ്റു ബന്ധുക്കളെ ഫാമിലി വിസിറ്റ് വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 800 ദിനാർ (2.1 ലക്ഷം രൂപ) ശമ്പളം ഉണ്ടായിരിക്കണം.
സന്ദർശന വിസയിൽ കൊണ്ടുവരുന്നവർക്ക് കുവൈത്ത് ദേശീയ വിമാനങ്ങളിൽ മടക്കയാത്രാ ടിക്കറ്റ് എടുത്തിരിക്കണം. സന്ദർശന വിസ റെസിഡൻസി വിസയായി മാറ്റില്ലെന്ന് സത്യവാങ്മൂലം നൽകണം. ചികിൽസയ്‌ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. വിസാ കാലാവധി കഴിയും മുൻപ് രാജ്യം വിട്ടില്ലെങ്കിൽ സ്പോൺസർക്കും സന്ദർശകനുമെതിരെ നിയമനടപടി സ്വീകരിക്കും തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.
53 രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ ടൂറിസ്‌റ്റ് വിസ അനുവദിക്കും. ഇന്ത്യ ഉൾപ്പടെയുള്ള മറ്റു രാജ്യക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.moi.gov.kw) അപേക്ഷിച്ച് വിസ എടുക്കണം. ജിസിസി രാജ്യങ്ങളിലെ താമസക്കാരായ പ്രഫഷണലുകൾക്കും ഹോട്ടലുകളോ കമ്പനിയെ മുഖേന ടൂറിസ്‌റ്റ് വിസ ലഭിക്കും. അതേസമയം, കുവൈത്ത് കമ്പനിയുടെയോ സ്‌ഥാപനത്തിന്റെ അഭ്യർഥന പ്രകാരമോ ആണ് കൊമേഴ്ഷ്യൽ വിസിറ്റ് വിസ അനുവദിക്കുക.
സന്ദർശകന് കമ്പനിയുടെ പ്രവർത്തനങ്ങളുമായി സർവകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉണ്ടായിരിക്കണം. ദീർഘകാലമായി നിർത്തിവെച്ച ഫാമിലി വിസിറ്റ് വിസ പുനരാരംഭിച്ചതിൽ ആഹ്ളാദത്തിലാണ് കുവൈത്തിലെ പ്രവാസി മലയാളികൾ. എന്നാൽ, കുവൈത്ത് ദേശീയ എയർലൈനുകളിൽ യാത്ര ചെയ്യണമെന്ന നിബന്ധന മലബാറുകാരെ പ്രതിസന്ധിയിലാക്കും.
കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എയർപോർട്ടുകളിൽ നിന്ന് കുവൈത്ത് ദേശീയ എയർലൈനുകൾക്ക് നേരിട്ട് വിമാന സർവീസില്ലാത്ത മലബാറിലെ പ്രവാസികളുടെ യാത്ര കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആക്കേണ്ടിവരും. അല്ലെങ്കിൽ മറ്റു ഏതെങ്കിലും സെക്‌ടർ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യേണ്ടി വരും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!