ന്യൂഡെൽഹി: കോവിഡ് രോഗികളിൽ സൈഡസ് കാഡിലയുടെ പ്രതിരോധമരുന്നായ വൈറഫിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി ഡിസിജിഐ. ഗുരുതരമല്ലാത്ത കൊറോണ വൈറസ് ബാധിതരെ ചികിൽസിക്കുന്നതിനായി വൈറഫിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഹെപ്പറ്ററ്റിസ് സി ബാധിച്ചവർക്ക് ഉപയോഗിച്ച് വരുന്ന വൈറഫിന്റെ ഒരു ഡോസ് കോവിഡ് ചികിൽസയ്‌ക്ക് ഫലപ്രദമാണെന്നും രോഗമുക്‌തി വേഗത്തിലാക്കുമെന്നും സൈഡസ് കാഡില അവകാശപ്പെടുന്നു.
രാജ്യത്തെ 25 ഓളം കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച് പരീക്ഷണം നടത്തിയിരുന്നുവെന്നും മരുന്ന് നൽകി ഏഴ് ദിവസത്തിനകം രോഗം ഭേദമായതായി കണ്ടുവെന്നും സൈഡസ് കാഡില പറയുന്നു. വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികൾക്കാണ് മരുന്ന് കൂടുതൽ ഫലപ്രദമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. കൂടാതെ കോവിഡ് രോഗികൾക്ക് ഓക്‌സിജൻ ആവശ്യമായി വരുന്ന സാഹചര്യത്തെ കുറയ്‌ക്കാനും വൈറഫിന് കഴിയുമെന്നാണ് കണ്ടെത്തൽ. അതേസമയം എല്ലാ കേസുകളിലും ഈ മരുന്ന് ഉപയോഗിക്കാനും സാധിക്കില്ല.