കൊച്ചി: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതി കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ, ജസ്‌റ്റിസ് എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രകാശ് മുഖേനയാണ് കിരൺ കുമാർ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ഹരജി അംഗീകരിച്ച സുപ്രീം കോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്‌മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. കേസിന്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്‌തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിന്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിന്റെ ജാമ്യ വ്യവസ്‌ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്‌തമാക്കുന്നു.
തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും താനും വിസ്‌മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും ജാമ്യാപേക്ഷയിൽ കിരൺ പറഞ്ഞിരുന്നു. തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ പോലീസ് ബോധപൂര്‍വം അവഗണിച്ചു. താൻ മാദ്ധ്യമ വിചാരണയ്‌ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും കിരൺ കുമാർ പറഞ്ഞിരുന്നു.
നിലവിൽ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ല. അതിനാൽ വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ടതില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ജൂണ്‍ 21നാണ് വിസ്‌മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിൽ അറസ്‌റ്റ് ചെയ്‌തതോടെ അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
Most Read: മീഡിയ വൺ ചാനലിന് വിലക്ക് തുടരും; അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി