കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടു പോയതിനും തടവിൽ പാർപ്പിച്ചതിനും രണ്ട് വർഷം തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പെൺകുട്ടിക്ക് മതിയായ നഷ്‌ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്‌തു.
വിതുര കേസിൽ സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്‌റ്റർ ചെയ്‌ത 24 കേസുകളിൽ ഒന്നിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരായ തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ കാഴ്‌ചവയ്‌ക്കൽ, വേശ്യാലയം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ബലാൽസംഘം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായിരുന്നില്ല.
1996ലാണ് കേസിനാസ്‌പദമായ സംഭവം. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്‌ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തി കൊണ്ടുപോയത്. സുരേഷ് ഒഴികെയുള്ള മറ്റ് പ്രതികളെ നേരത്തെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Read Also: എല്‍ഡിഎഫ് വിടും; വ്യക്‌തമാക്കി മാണി സി കാപ്പന്‍