കോഴിക്കോട്: സംസ്‌ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്‌ചയിക്കുന്നവരുടെ നിലപാടുകൾ പലപ്പോഴും അശാസ്‌ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടും സിപിഎം മുൻ എംഎൽഎയുമായ വികെസി മമ്മദ് കോയ.
അശാസ്‌ത്രീയ നിലപാടുകൾ മൂലമാണ് കടയടക്കലുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് പ്രശ്‌നമുണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ആഴ്‌ചയിൽ ഒരു ദിവസം കടകൾ തുറക്കുമ്പോൾ ഏഴുദിവസവും വരേണ്ട ആളുകൾ ഒരുമിച്ച് വരുന്നു. ഏഴുദിവസങ്ങളിലായി വരേണ്ട ആളുകൾ ഒരു ദിവസം മാത്രം വരുമ്പോൾ അവിടെ തിരക്കുണ്ടാവുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാകാതെ വരികയും ചെയ്യുമെന്ന് മമ്മദ് കോയ പറഞ്ഞു.
അതേസമയം, എല്ലാ ദിവസവും ഏതെങ്കിലും സമയം കുറച്ച് ക്രമീകരിച്ച് കടകൾ തുറക്കുകയാണെങ്കിൽ ഈ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് വ്യാപാരികളുടെ പൊതു അഭിപ്രായം. കോവിഡ് മാനദണ്ഡം നിശ്‌ചയിക്കുന്നത് ഉദ്യോഗസ്‌ഥർ മാത്രം ചേർന്നാണ്. വ്യാപാരികളുടെ അഭിപ്രായം പരിഗണിക്കുന്നില്ല. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുകയാണെങ്കിൽ ചില പരാതികൾ നിസാരമായി പരിഹരിക്കാൻ സാധിക്കുമെന്നും മമ്മദ് കോയ കൂട്ടിച്ചേർത്തു.
അടച്ചിടലുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകൾക്കെതിരെ ഇന്ന് ഇടത് അനുകൂല സംഘടന കൂടിയായ വ്യാപാരി വ്യവസായ സമിതി അതിജീവന പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലും കലക്‌ടറേറ്റുകൾക്ക് മുന്നിലുമാണ് പ്രതിഷേധം നടക്കുക.
Also Read: അടച്ചിടൽ; മിഠായിത്തെരുവിന് 2500 കോടിയുടെ നഷ്‌ടം; നിയന്ത്രണത്തിലും മാറ്റമില്ലാതെ ടിപിആർ