കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസുമാരായ എ ഹരിപ്രസാദ്, എംആർ അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചോണ്ടിക്കാണിച്ച് സംശയത്തിന്റെ അനുകൂല്യത്തിൽ ആണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.
എന്നാല്‍ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്‌തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ആവശ്യമെങ്കില്‍ തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. 2019 ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
മാത്രവുമല്ല തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിക്ക് വീഴ്‌ച സംഭവിച്ചതായും സര്‍ക്കാര്‍ വാദം ഉന്നയിച്ചു. അതേസമയം തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി പോലീസ് കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.
വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്‌തെന്നാണ് കേസ്.
Also Read: വാഗമണ്‍ നിശാപാര്‍ട്ടി; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്‍