തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആവണം, അന്വേഷണ ഉദ്യോഗസ്‌ഥനായ സോജൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി വേണം, കേസന്വേഷണ ഉദ്യോഗസ്‌ഥരുടെ പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത പ്രവീൺ എന്ന ചെറുപ്പക്കാരന്റെ മരണത്തിലും അന്വേഷണം വേണം എന്നിവയാണ് നിവേദനത്തിലെ മറ്റ് ആവശ്യങ്ങൾ.
കഴിഞ്ഞ ദിവസമാണ് വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പോലീസിന്റെയും വിചാരണ കോടതിയുടെയും സമീപനത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു.
കൂടാതെ കേസില്‍ പുനര്‍വിചാരണ ആരംഭിക്കണമെന്ന് വിധിച്ച കോടതി, പുനരന്വേഷണം ആവശ്യമാണെങ്കില്‍ അതിന് വിചാരണ കോടതിയെ സമീപിക്കാമെന്നും വ്യക്‌തമാക്കി. ഒപ്പം കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികളായ വി മധു, എം മധു, ഷിജു എന്നിവരോട് ജനുവരി 20ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: യുഡിഎഫുമായി തർക്കത്തിനില്ല; പാലാക്ക് പകരം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് പിസി ജോർജ്