കോട്ടയം: പാലാ സീറ്റ് തനിക്ക് വേണ്ടെന്ന് വ്യക്‌തമാക്കി ജനപക്ഷം നേതാവ് പിസി ജോർജ്. പാലായിൽ മാണി സി കാപ്പൻ തന്നെ മൽസരിക്കുമെന്ന് യുഡിഎഫ് സ്‌ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് പിസി ജോർജ് നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്നത് എന്നാണ് സൂചന. പാലക്ക് പകരം മറ്റ് പല സീറ്റുകളും പിസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസ് നേതൃത്വവുമായി നടന്ന ചർച്ചയിൽ പാലാ കിട്ടില്ലെന്ന വിവരമാണ് പിസി ജോർജിന് ലഭിച്ചത്. വിട്ടുവീഴ്‌ചക്ക് തയാറാകണമെങ്കിൽ തന്റെ പാർട്ടിക്ക് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വിട്ടുനൽകാൻ യുഡിഎഫ് തയാറാകണമെന്നാണ് പിസി ജോർജ് പറയുന്നത്. അതേസമയം, പാലാക്ക് പകരം മലപ്പുറം ജില്ലയിൽ ഒരു സീറ്റ് ആവശ്യപ്പെടുമെന്നും പിസി ജോർജ് വ്യക്‌തമാക്കി.
യുഡിഎഫുമായി ഒരു തർക്കത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളും ജനപക്ഷം ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പാലായിൽ മാണി സി കാപ്പൻ സ്‌ഥാനാർഥിയാണെങ്കിൽ പിന്തുണക്കാനും പിസി ജോർജിന്റെ ജനപക്ഷം തീരുമാനിച്ചിട്ടുണ്ട്. പൂഞ്ഞാറിൽ ഷോൺ ജോർജ് മൽസരിച്ചേക്കുമെന്നാണ് സൂചന. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന ജനപക്ഷ യോഗത്തിൽ ഉണ്ടായേക്കും.
Also Read: പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരദ് പവാർ കേരളത്തിലേക്ക്