തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനഃരാരംഭിക്കും. വെയർഹൗസ് നികുതി 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്‌ക്കും. ബാറുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
കോവിഡ് കാലത്ത് ബിവറേജസിന് മുൻപിലെ നീണ്ട ക്യൂ ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബാറുകൾ മുഖേനയും മദ്യവിതരണം നടത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോയത്. നേരത്തെ ബാറുകൾക്കുള്ള വെയർഹൗസ് ചാർജ് എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകൾ വഴിയുള്ള മദ്യവിൽപന നിർത്തിവെച്ചത്.
പ്രതിഷേധവുമായി ബാറുടമകൾ ബാറുകൾ അടച്ചിടുകയായിരുന്നു. പിന്നീട് വൈനും ബിയറും മാത്രം വിൽക്കാമെന്ന തീരുമാനത്തിലേക്ക് ബാറുടമകൾ എത്തിയിരുന്നു. അപ്പോഴും മദ്യവിൽപന നടത്തില്ലെന്ന തീരുമാനത്തിൽ ഉടമകൾ ഉറച്ചുനിന്നു.
സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നിപ്പോൾ ബാറുകൾ വഴി മദ്യവിതരണം നടത്താമെന്ന തീരുമാനത്തിലേക്ക് ബാറുടമകൾ എത്തിയത്. എട്ടുശതമാനത്തിലേക്ക് വെയർഹൗസ് നികുതി കുറയ്‌ക്കണമെന്നായിരുന്നു ബാറുടമകളുടെ പ്രധാന ആവശ്യം. എന്നാൽ 13 ശതമാനമായി കുറയ്‌ക്കാമെന്ന സർക്കാർ നിലപാട് എടുത്തതോടെ ചർച്ച സമവായത്തിൽ എത്തുകയായിരുന്നു.
Read Also: ‘കേരളം വിട്ടുപോകണം എന്നാഗ്രഹിച്ചിട്ടില്ല, തന്നെ ചവിട്ടി പുറത്താക്കുന്നു’; സാബു എം ജേക്കബ്