മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ തകർക്കുകയും 20 ജനറൽമാരെ പിടികൂടുകയും ചെയ്‌ത വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചത്.
പുടിന്റെ വലംകൈ ആയിരുന്ന ഷൊയ്‌ഗു കുറച്ചുനാളുകളായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. നേരത്തെ യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ യുക്രൈനിൽ നിന്ന് തിരിച്ചടി ലഭിച്ചപ്പോൾ ചേർന്ന ഒരു യോഗത്തിനിടെ പുടിൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവിൽ നിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെർജി നാരിഷ്‌കിനെ പുടിൻ ആളുകൾക്ക് മുന്നിൽ വെച്ച് ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം ഉന്നത പദവിയിലുള്ള സഹപ്രവർത്തകരുമായി പുടിൻ ഭിന്നതയിലാണെന്ന വാർത്തകൾ സജീവമാക്കിയിരുന്നു.
പ്രതിരോധ മന്ത്രിയായ സെർജി ഷൊയ്‌ഗു 2014ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തതിൽ ചുക്കാൻ പിടിച്ച വ്യക്‌തിയാണ്. വിദേശ യാത്രകളിൽ പുടിനെ അനുഗമിക്കുന്നതും ഷൊയ്‌ഗുവാണ്. എന്നാൽ, യുക്രൈൻ അധിനിവേശവും കീഴ്‌പ്പെടുത്തലും എളുപ്പമാണെന്ന കണക്കുകൂട്ടൽ തെറ്റി തുടങ്ങിയപ്പോഴാണ് പുടിൻ-ഷൊയ്‌ഗു ബന്ധത്തിൽ വിള്ളൽ വീണത്. റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്‌ഥർ പോലും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്‌തതെല്ലാം ഷൊയ്‌ഗുവിന്റെ വീഴ്‌ചകളാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെയാണ് മിസൈൽ ആക്രമണത്തിലൂടെ കരിങ്കടലിലെ റഷ്യൻ പടക്കപ്പൽ യുക്രൈൻ മുക്കിയത്. എന്നാൽ, കപ്പലിൽ തീപിടുത്തം ഉണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നും റഷ്യ വിശദീകരിച്ചു. റഷ്യൻ നാവികസേനയുടെ അഭിമാനമായ മോസ്‌ക്യ കപ്പലാണ് മുങ്ങിയത്. കപ്പലിന് നേരെ രണ്ട് നെപ്യറ്റൂൺ മിസൈലുകൾ യുക്രൈൻ പ്രയോഗിച്ചുവെന്നാണ് ഒഡേസ ഗവർണർ മാസ്‌കിംമാർഷെങ്കോ പറയുന്നത്. ഇത്തരം അപ്രതീക്ഷിത തിരിച്ചടികൾ ഷൊയ്‌ഗുവിന്റെ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
Most Read: നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ് കുര്യൻ ജോസഫിന്റെ ഇടപെടൽ