കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപറേഷൻ വിഷയത്തിൽ എത്രയും പെട്ടെന്ന് റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ തീരുമാനം. റിപ്പോർട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടി എടുക്കുകയെന്ന് മന്ത്രി അറിയിച്ചു.
തുടർച്ചയായ മഴയിൽ ജില്ലയിലെ മിക്ക സ്‌ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മാവൂർ റോഡിലെ അഴുക്കുചാലുകൾ പൂർണമായും വൃത്തിയാക്കിയത് ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ്. ഇതേ തുടർന്ന് വെള്ളക്കെട്ടിന് അൽപം കുറവുണ്ടായെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല. ഈ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കുകയാണ് ലക്ഷ്യം. ഒപ്പം തടമ്പാട്ത്താഴത്തും പാലാഴി ഭാഗത്തുമുള്ള വെള്ളക്കെട്ടിനും പരിഹാരം ഉണ്ടാക്കണം.
ഇതിന്റെ ഭാഗമായാണ് റിപ്പോർട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. ഈ മാസം മുപ്പതിനകം എൻജിനിയർമാരുടെ സംയുക്‌ത പരിശോധന പൂർത്തിയാക്കും. 31ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും. അതേസമയം, നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളായ സിഎച്ച് മേൽപ്പാലവും എകെജി മേൽപ്പാലവും അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു.
Most Read: മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്