കൽപ്പറ്റ: വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി ലിജിതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം.
ജനുവരി 15 നാണ് ലിജിതക്കും മകൾ അളകനന്ദക്കും നേരെ ഭർത്താവ് സനൽ കുമാർ ആസിഡ് ഒഴിച്ചത്. സാരമായി പരിക്കേറ്റ മകൾ അളകനന്ദ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അളകനന്ദയുടെ ഇടതു കണ്ണിന്റെ കാഴ്‌ച ശക്‌തി നഷ്‌ടപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സനൽ പിന്നീട് തീവണ്ടിയുടെ മുന്നിൽ ചാടി ആത്‍മഹത്യ ചെയ്യുകയായിരുന്നു.
ഭർത്താവിന്റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് ലിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു ലിജിത. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ കടന്നുകളയുകയും ചെയ്‌തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് വ്യക്‌തമായതോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് സനലിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read: സിബിഎസ്ഇ ചോദ്യപേപ്പർ വിവാദം; രണ്ട് വിദഗ്‌ധരെ സമിതിയിൽ നിന്ന് പുറത്താക്കി