തിരുവനന്തപുരം: വയനാട് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായ മെഡിക്കൽ കോളേജ് 2022ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾ സെൽ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് ഹിമോഗ്ലോബിനോപ്പതി റിസർച് ആൻഡ് കെയർ സെന്റർ സ്‌ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ജില്ലക്കായി നിരവധി പദ്ധതികൾ ബജറ്റിൽ ഉണ്ടായിരുന്നു. പഴശ്ശിരാജയുടെ പേരിൽ ജില്ലയിൽ ട്രൈബൽ കോളേജ് സ്‌ഥാപിക്കും. തുരങ്കപാതയുടെ പാരിസ്‌ഥിതിക വിലയിരുത്തല്‍ കഴിഞ്ഞാല്‍ നിര്‍മാണം ആരംഭിക്കും. വയനാട്-ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാല്‍ അതിന്റെ ചെലവിന്റെ ഒരു പങ്ക് കേരളം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, ബ്രാന്‍ഡ് കാപ്പിപ്പൊടി 10 ശതമാനമാണ് കാപ്പിക്കുരുവിന് വിലയായി കര്‍ഷര്‍കര്‍ക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാന്‍ഡ് ചെയ്‌ത് വില്‍ക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വര്‍ഷം കൊണ്ട് അനുപാതം ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വയനാടിനെ സഹായിക്കും.
ജില്ലയിലെ എക്കോ ടൂറിസത്തിന് സഹായകമാകുന്ന വിധം ട്രീ ബാങ്കിങ് പദ്ധതിയെ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവിൽ ജില്ലയിലെ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണ്. ഇതില്‍ 13 ലക്ഷം ടണ്‍ ആഗിരണം ചെയ്യാന്‍ നിലവിലുളള മരങ്ങള്‍ക്ക് കഴിയും. കാര്‍ബണ്‍ കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 6500 ഹെക്റ്റർ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം.
മരം നൽകുന്നത് ട്രീ ബാങ്കിങ് പദ്ധതി പ്രോൽസാഹിപ്പിക്കും. ഇതിലൂടെ ജൈവ വൈവിധ്യം വർധിക്കുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Also Read: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും