കണ്ണൂർ: രാജ്യത്ത് കോൺഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന് ആവശ്യവുമായി രാഷ്‌ട്രീയ പ്രമേയ ചര്‍ച്ചയില്‍ സിപിഎം ബംഗാള്‍ ഘടകം. കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കൃത്യമായ നിര്‍വചനം വേണം. ദുര്‍ബലമെങ്കിലും എല്ലാ സംസ്‌ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബംഗാള്‍ ഘടകം പറഞ്ഞു.
കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ല. രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന് ബംഗാള്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് ശ്രീജന്‍ ഭട്ടാചാര്യയും പറഞ്ഞു. എല്ലാ സംസ്‌ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബംഗാള്‍ ഘടകം പറഞ്ഞു. ബംഗാള്‍ ഘടകത്തെ പ്രതിനിധീകരിച്ച് അല്‍ഘേഷ് ദാസ്, സുമോന്‍ പഥക് എന്നിവര്‍ ചര്‍ച്ചയിൽ പങ്കെടുത്തു.
അതേസമയം, രാഷ്‌ട്രീയ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ കേരള ഘടകത്തിന്റെ രൂക്ഷ വിമര്‍ശനമാണ് കാണാൻ കഴിഞ്ഞത്. ബിജെപിയെ ചെറുക്കാനുള്ള ശേഷി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനില്ലെന്ന വിമര്‍ശനമാണ് പി രാജീവ് ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരായ രാഷ്‌ട്രീയ ബദല്‍ സാധ്യമല്ല.
അടുത്തിടെ 5 സംസ്‌ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വ രാഷ്‌ട്രീയ നിലപാടും മൃദു ഹിന്ദുത്വവും ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: ഏഴ് ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കും