തിരുവനന്തപുരം: ചിന്തന്‍ ശിബിരിനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണ്. പഠന ക്യാംപുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടു. നേതാക്കളേയും അണികളേയും രാഷ്‌ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക് നൽകുന്ന സ്‌ഥിതിയാണ് ഇന്നുള്ളതെന്നും ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പണാധിപത്യം കൊണ്ടും അധികാരം ഉപയോഗിച്ചും നേതാക്കളേയും എംഎൽഎമാരേയും റാഞ്ചിയെടുക്കാൻ നിൽക്കുന്ന ബിജെപിയിലേക്ക് കോൺഗ്രസ് കൂട്ടത്തോടെ നീങ്ങുന്നു. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കണ്ടിരുന്ന ഈ പ്രതിഭാസം പതിയെ കേരളത്തിലും എത്തിത്തുടങ്ങി. നേരത്തെ ശിബിരം, ബൈഠക് തുടങ്ങിയവയെല്ലാം കേരളം കേട്ട് തുടങ്ങിയത് ആർഎസ്എസ്, സംഘപരിവാർ സംഘടനകളുടെ വരവോടെ ആയിരുന്നു; ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.
സാധാരണ പഠന ക്യാംപ്, നേതൃത്വ ക്യാംപ് എന്നൊക്കെ പേരിട്ടിരിക്കുന്ന പരിപാടികളൊക്കെ മാറി ശിബിരവും ബൈഠക്കുകളും ഒക്കെ ആയി മാറുകയാണ്. ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന പ്രവർത്തകർക്ക് കോൺഗ്രസിന്റെ സംഘപരിവാർ പരിണാമമാണ് കാണാനാകുന്നതെന്നും ജയരാജൻ വിമർശിച്ചു.
Read Also: